വിജയേച്ചിക്കുള്ള ആശംസ
- Details
- Created: Friday, 07 April 2017 07:33
- Last Updated: Friday, 07 April 2017 07:59
- Hits: 7434
(കേരളജ്യോതിഷം ഗ്രൂപ്പില്‍ നടന്ന ഒരു ചര്‍ച്ചയെ അവലംബിച്ചാണ് ഈ ലേഖനം)
വിജയേച്ചിക്കുള്ള ആശംസ
വിജയാമേനോന്‍ സ്വന്തം പ്രൌഫൈല്‍ പിക്ചറായി ഒരു പുതിയ ഫോട്ടോ Upload ചെയ്തു. ഉടന്‍ വന്നു അതിനെ വര്‍ണിച്ച് ശ്ലോകങ്ങളുടെ ഒരു പെരുമഴക്കാലം! വിജയേച്ചിയുടെ ഫോട്ടോ താഴെച്ചേര്‍ക്കുന്നു.

വിജയേച്ചിയെ (Vijaya Menon) വര്‍ണിച്ച് വിഷ്ണു നമ്പൂതിരി (Vishnu Namboodiri) എഴുതിയ ശ്ലോകം.
പ്രൗഢത്വം വെളിവാക്കു മാമുഖമതിൽ സ്നേഹാർദ്രമന്ദസ്മിതം
ചേരും കണ്ണട ചേർന്ന കണ്ണിലലിയുന്നാ മാതൃവാത്സല്യമേ!
ജ്യോതിശ്ശാസ്ത്ര പയോധി നീന്തിയതിലെ ക്ഷീരം സ്വശിഷ്യോത്തമർ-
ക്കേകും വാണി മരാളമായ വിജയച്ചേച്ചീ നവാശംസകൾ!
- വിഷ്ണുനമ്പൂതിരി
വൃത്തം: ശാർദ്ദൂലവിക്രീഡിതം
NB, പയസ്സ് = പാല്, വെള്ളം. പയോധി = കടൽ, പാൽക്കടൽ
ജ്യോതിശാസ്ത്രമാകുന്ന പാലും വെള്ളവും ചേർന്ന കടലിൽ നിന്ന് തന്റെ ശിഷ്യരിൽ നല്ലവർക്ക് പ്രത്യേകം പാലു തന്നെ കൊടുക്കുന്ന മരാളം = ഹംസം അരയന്നം ആണ് കഥാനായിക എന്നാവാം. കവി ഉദ്ദേശിച്ചത് - അരയന്നം പാൽ വെള്ളത്തിൽ നിന്ന് പാൽ മാത്രം എടുക്കാൻ കഴിവുണ്ടത്രേ!
മേല്‍ക്കാണിച്ച വര്‍ണനയ്ക്ക് നന്നായിരിക്കുന്നു, അതിമനോഹരം, വളരെ നന്നായിട്ടുണ്ട്, ഗംഭീരം എന്നിങ്ങനെ ഒട്ടേറെ അഭിനന്ദനങ്ങള്‍ കിട്ടി. ശ്രദ്ധേയമായ ചില നിരീക്ഷണങ്ങളും ഉണ്ടായി.
വിനോദ് കെസി: സഗണം തികയ്ക്കാനായിരിക്കുമോ വാണീ മരാളം എന്നെഴുതാതെ വാണി മരാളം എന്നാക്കിയത്... എന്തായാലും കവിത ഭേഷായിരിക്കുന്നൂ..
വിഷ്ണുനമ്പൂതിരി: സംസ്കൃതമല്ലാത്തതു കൊണ്ട് അങ്ങനെ ഒരു കടുംകൈ ചെയ്യേണ്ടി വന്നു "ക്കേകുന്നോരു മരാളമായ " എന്നാ ഉദ്ദേശിച്ചത് വാഗ്വിലാസഹംസ മായാൽ സ്വല്പം കൂടി നന്നാകുമെന്നു തോന്നി.
ചന്ദ്രകുമാര്‍ മുല്ലച്ചേരി:
മുത്തും ഒത്തൊരു രത്നഹാരവുമണിയിച്ചൊന്നായി പൊന്നാടയും
ചാര്‍ത്തി ചേര്‍ത്തൊരു വര്‍ണ്ണശോഭ നിറയും ചിത്രം പകര്‍ത്തൂ സഖേ
എന്നിട്ടീയൊരു ഗ്രൂപ്പിലായി മികവില്‍ പോസ്റ്റിടിൽ ഞാൻ നല്ലൊരാ-
ലൈക്കും നൽകിയതിൽ നിറഞ്ഞ ഹൃദയപ്പൂച്ചെണ്ടുമൊന്നേകിടാം ….
- ചന്ദ്രകുമാര്‍ മുല്ലച്ചേരി
ശ്രീനാഥ് ഒജി:
അല്ലല്ലൊന്നഥ രണ്ടുമൂന്നുനിരയായ് ചൊല്ലാര്ന്നൊരീ കവിപ്രൌഢരെ-
കൊണ്ടീവണ്ണമിവിടെ കവിതോല്ലാസമോ നറും സദ്യയോ
അല്ലല്ലീ ഗ്രൂപ്പിലീവണ്ണമിവിടെ കവിതോല്ലാസം തിമിര്ത്തീടുകില്
ഉണ്ടാവും ജനസംശയം ഗ്രൂപ്പെന്തിതെന്നതിനുബദല് നിങ്ങള്‍ തീര്ത്തങ്ങുരച്ചീടുക..
ഇതു ജ്യോതിഷചര്ച്ചയ്ക്കുള്ള ഗ്രൂപ്പാണോ അതോ സാഹ്യസംവാദത്തിനുള്ള ഗ്രൂപ്പാണോ എന്നാണ് കവിയുടെ സംശയം.
ഇരിക്കട്ടെ എന്റെ വകയും ഒരു വര്‍ണ്ണന.
മുത്തും മാലകള്‍ ചേര്‍ന്നു വിലസും നല് തിടമ്പൊന്നെടുത്ത ഗജ-
വീരന്റെ പ്രൌഢ പ്രഭയ്ക്കൊത്തെഴും നോട്ടം ചിരി ഗാംഭീര്യവും
ആഢ്യത്വം ചേര്‍ന്നുവിലസും മാതൃത്വവും സ്നേഹവും
നോക്കില്‍ നില്പ്പിലുമുണ്ടു മമ സുഹൃത് വിജയേച്ചിതന് ചിത്രണം.
- ശ്രീനാഥ് ഒജി
ചന്ദ്രകുമാര്‍ മുല്ലച്ചേരി:
(ചന്ദ്രകുമാര്‍ മുല്ലച്ചേരി ശ്രീനാഥിനോട്) നമ്മള് എഴുതിയ രണ്ടിലും അവസാന വരികള്‍ ഒരു....ഇതായില്ല....അതിപ്പൊ അങ്ങനെ മതിയാകും..... എനിക്ക് തോന്നുന്നു പണ്ട് ബാലപ്രബോധിനി, സിദ്ധരൂപം, ശ്രീരാമോദന്തം, അമരം, രഘുവംശം, മേഘസന്ദേശം, കുമാരസംഭവം, മാഘം ഇതെല്ലാം പഠിച്ചാണ് ഏതൊരു വ്യക്തിയും വിദ്യപൂര്ത്തിയാക്കുന്നത്. ശേഷം അദ്ധ്യാപനമോ, വൈദ്യമോ, ജ്യോതിഷമോ ഏതും പഠിക്കും. അതുകൊണ്ട് വിദ്യ അഭ്യസിച്ചവരെല്ലാം കവികള്‍ തന്നെ ആയിരുന്നു. ഇന്നിപ്പോള്‍ തറയില്‍ തുടങ്ങി ചെയറില്‍ എത്തിയതിനാല്‍ രണ്ടും കൂടിയ അവസ്ഥയാ!
ശ്രീനാഥ് ഒജി:
വിഷ്ണുനമ്പൂതിരി വൃത്തവും അലങ്കാരവും എല്ലാമെടുത്ത് അമ്മാനമാടുന്ന പണ്ഡിതവരേണ്യ കവിയാണ്. താങ്കളും ഞാനുമാവട്ടെ വെറും താളബോധം മാത്രം കൈമുതലായുള്ള, എന്നാല്‍ കവിതാവാസന ബാധിച്ച പാവങ്ങളും. ഉള്ളതെടുത്തല്ലേ പെരുമാറാനാവൂ, അതിനാല്‍ കുണ്ഡിതം വേണ്ട, അസൂയ വേണേലാവാം.
സല്‍ഗുണന്‍ പാങ്ങാട്ടൂര്‍:
ഒരു അക്ഷര ശ്ലോക സഭ തന്നെ... അതി മനോഹരം....
വിഷ്ണുനമ്പൂതിരി:
ഞാൻ ഹസ്തക്ഷേപം ചെയ്യുകയല്ല. ഇങ്ങനെയിങ്ങനെ കൂവി തെളിയട്ടെ എന്നുകരുതി ഒരു സഹോദരൻ പ്രോത്സാഹിക്കുന്നതായി കരുതണേ!
വീണുംവീണ്ടുമെണീറ്റു മോടി നടകൊണ്ടൊട്ടൊട്ടു വീണും കര--
ഞ്ഞോടിക്കൊണ്ടു ചിരിച്ചു കൊഞ്ചുമൊരു പിഞ്ചോമൽ കവി പൈതലായ്
തോന്നീട്ടാണിവനൊട്ടു കൈ മുറുകുമാറിത്ഥം പിടിക്കുന്നതെ-
ന്നോർത്തിട്ടെന്നൊടുതോന്നൊലാ പരിഭവംവീണ്ടും ശ്രമിക്കേണമേ!
ചന്ദ്രകുമാര്‍ മുല്ലച്ചേരി:
നന്നായിന്നിതുമിപ്രകാരമകമേ തോന്നീതുമെന് ഭാഗ്യമേ
ചൊന്നാലിന്നിതിലൊട്ടുമേ പരിഭവം തോന്നീലയെന്നുള്ളിലും
എന്നാലിത്തിരി കാര്യമായ പദവിന്യാസങ്ങളെന്നാലിനി
ചേരുമ്പോലതു ചേര്ത്തീടേണമകമേ മേലില്‍ ചമച്ചീടുകില്‍
വിഷ്ണുനമ്പൂതിരി:
എന്നാലിത്തിരി കാര്യമായ പദവിന്യാസങ്ങളെന്നാലിനി-
ച്ചേരുമ്പോലതു ചേർത്തിടേണമകമേ മേൽ ചമച്ചീടുകിൽ
വിജയാമേനോന്‍:
എനിക്കു വയ്യാ….!
മനോജ് വി:
നമ്മുടെ ഗ്രൂപ്പ് ഒരൊന്നന്നര ഗ്രൂപ്പ് തന്നെ. എത്രയാ കവികൾ ....
വിജയാമേനോന്‍:
ശരിയാണു മനോജ് ജീ.അനിലിന്റെ സാഹിത്യവും ഇവരുടെ കവിതകളും കൂടിച്ചേരുമ്പോൾ നമ്മുടെ ഗ്രൂപ്പ് സർഗ്ഗാത്മകമാകുന്നു…
യദു മേക്കാട്:
നന്നാകുന്നു മുറയ്ക്കു നല്ല ഫലിതം ചേർത്തുള്ള തത്വങ്ങളും
മിന്നീടുന്നിതു മുക്തകങ്ങളണിയുന്നീ ഗ്രൂപ്പു നിർദ്ദോഷമായ്
വന്നീടേണമനർഗ്ഗളം പലരിലും സന്തോഷമേറ്റീടുവാ-
നെന്നാലായതുകോറിടുന്നു സദയം ഉൾക്കൊള്ളുമെന്നാശയാൽ
റീനാ പികെ:
നിങ്ങളൊക്കെ ജ്യോതിഷം വിട്ടോ?!
ശ്രീനാഥ് ഒജി:
പ്രതിഭ കാട്ടാനൊരു സദസ്സുവേണമതു-
കവിതയാകിലെന്തഥ കവടിയാകിലെന്തു്?
കവന-കഥന-മനന വിരുതുകളൂര്ജ്ജമാക്കി, സര്ഗ്ഗശക്തിയിലൂര്ജ്ജമായി,
തുഷ്ടിചേര്ന്നുവിളങ്ങിടാം, നാം തുഷ്ടരായി വിളങ്ങിടാം!
വിനോദ് കെസി:
കവടി നോക്കാനൊത്തു ചേർന്നവർ കവിത ചൊല്ലുന്ന കാലമല്ലയോ
കവനവിദ്വാന്മാരേറെയുണ്ടെന്നു കവിയശഃപ്രാർത്ഥിയാമിവനു ബോദ്ധ്യമായ്
ഇതേത്തുടര്‍ന്ന് ശ്രീനാഥ് ഒജിയും വിഷ്ണുനമ്പൂതിരിജിയും ഒന്നിടവിട്ട് ചില ഈരടികള്‍ രചിച്ചു. അവ ഒന്നായി താഴെച്ചേര്‍ക്കുന്നു.
കേരളജ്യോതിഷഗ്രൂപ്പില് വന്നാല്‍ കല്ലും കനകദ്യുതിയാകും..............
പകിടകറക്കും കുമ്പിടിപോലും ദൈവജ്ഞദ്യുതിയാര്ജ്ജിക്കും......... (1)
ചിന്താശേഷിയുയർന്നിട്ടവനൊരു ചിന്താമണിയുടെയുടയവനാം
ചിന്തിക്കാത്തൊരു മേഘലയിലുമ ചിന്തകൾ തൻ പെരുമഴ തീർക്കാം..(2)
വാണീദേവി കനിഞ്ഞിട്ടവനുടെ വാണികൾ വീണാനിനദവുമാം
വാണികൾ സത്യമതാകാൻകാവ്യം വാണിക്കർച്ചന മലരാക്കാം.............(3)
വാണീദേവിസരസ്വതിയിവിടെ കളിയാടീടട്ടാവോളം...........
ചിന്താമലരാലര്ച്ചന ചെയ്യാന്‍ നിറദീപം പോലടിയങ്ങള്.............. (4)
മനോഹരം, ആഹഹ എന്നിത്യാദി ആസ്വാദനോക്തികള് കേട്ട് കവികള്‍ അന്നേയ്ക്ക് കവിത ഉപസംഹരിച്ചു.
You are not authorised to post comments.